Site icon saudibusinesstimes.com

സൗദി പുതിയ എണ്ണപ്പാടങ്ങൾ തുറക്കുന്നതോടെ 2025ൽ എണ്ണ ഉല്‍പ്പാദനത്തില്‍ പ്രതീക്ഷിക്കുന്നത് വൻ വർധന

aramco oil production

റിയാദ്. സൗദി അറേബ്യ, ബ്രസീല്‍, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഈ വര്‍ഷം പുതിയ എണ്ണപ്പാടങ്ങള്‍ തുറക്കുന്നതോടെ പെട്രോളിയം ഉത്പാദനത്തില്‍ 2025ല്‍ പ്രതീക്ഷിക്കുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ വര്‍ധന. ബഹുരാഷ്ട്ര ധനകാര്യ സേവനദാതാക്കളായ റയ്മണ്ട് ജെയിംസിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം 2025ല്‍ പുതിയ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ആകെ എണ്ണയുല്‍പ്പാദനം പ്രതിദിനം 29 ലക്ഷം ബാരലുകള്‍ ആയിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് പ്രതിദിനം എട്ട് ലക്ഷം ബാരലുകള്‍ മാത്രമായിരുന്നു. 2015നും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലുള്ള ഉല്‍പ്പാദനമായിരിക്കുമിത്.

എണ്ണയുല്‍പ്പാദനത്തിലെ ഈ വര്‍ധനയില്‍ പ്രധാന പങ്ക് സൗദി അറേബ്യയിലെ ബെരി, മര്‍ജാന്‍ എന്നീ പുതിയ എണ്ണപ്പാടങ്ങളുടേതായിരിക്കും. കസാഖ്സ്ഥാനിലെ തെന്‍ഗിസ്, ബ്രസീലിലെ ബക്കലാവ് എന്നിവയും പുതുതായി ഉല്‍പ്പദാനം തുടങ്ങുന്ന വന്‍കിട എണ്ണപ്പാടങ്ങളാണ്. ഈ പദ്ധതികള്‍ ആഗോള എണ്ണ ഉല്‍പ്പാദന ശേഷിയില്‍ കാര്യമായ വര്‍ധന വരുത്തും. എന്നാല്‍, പ്രവചനങ്ങളില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഈ എണ്ണപ്പാടങ്ങളുടെ പൂര്‍ത്തീകരണം വൈകുകയോ, പദ്ധതിയില്‍ മാറ്റങ്ങളുണ്ടാകുകയോ ചെയ്താല്‍ മേല്‍പ്പറഞ്ഞ ഉല്‍പ്പാദന നിരക്കില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

പ്രധാന എണ്ണയുല്‍പ്പാദന രാജ്യങ്ങളായ ഒപെക് പ്ലസ് സഖ്യം ഏപ്രിലില്‍ എണ്ണ വിതരണ നിയന്ത്രണം പുനരാരംഭിക്കുന്നതോടൊപ്പം ഗയാന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടുകയും ചെയ്യുന്നതോടെ 2025ല്‍ എണ്ണ വിതരണ മിച്ചം ഉണ്ടാകുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. ഈ വര്‍ഷം പ്രതിദിനം ഒരു ലക്ഷം ബാരല്‍ എണ്ണ മിച്ചമുണ്ടാകുമെന്നാണ് യുഎസ് എന്‍ര്‍ജി ഇന്‍ഫമേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കണക്കാക്കുന്നത്. അതേസമയം ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സി പ്രവചിക്കുന്ന മിച്ചം പ്രതിദിനം ആറ് ലക്ഷം ബാരല്‍ എണ്ണയാണ്.

Exit mobile version