ജിദ്ദ. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ (CR) അനുവദിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. ബിസിനസ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നിയമപരമായ രേഖയാണ് സി.ആർ. മൊത്തം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ 49 ശതമാനവും വനിതകളുടെ ഉടമസ്ഥതയിലാണെന്ന സവിശേഷതയുമുണ്ട്. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ബിസിനസ് രജിസ്ട്രേഷനുകൾ (28,181) നടന്നത്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498ഉം മൂന്നാം സ്ഥാനത്തുള്ള ഈസ്റ്റേൺ പ്രവിശ്യയില്‍ 12,985ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചു.
ഈസ്റ്റേൺ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ വനിതകളുടെ പേരിൽ സി.ആർ അനുവദിച്ചത്. ഇവിടെ 71 ശതമാനവും വനിതകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ എല്ലാ പ്രവിശ്യകളിലുമായി ആകെ 17 ലക്ഷത്തിലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകൾ നിലവിലുണ്ട്.
ഇ-കൊമേഴ്സ് മേഖലയിലും മികച്ച പ്രതികരണം
ഇ-കൊമേഴ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 39,300 സ്ഥാപനങ്ങള്‍ക്കും രണ്ടാം പാദത്തിൽ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകൾ അനുവദിച്ചു. റിയാദ് പ്രവിശ്യയില്‍ 16,600, മക്ക പ്രവിശ്യയില്‍ 10,000, ഈസ്റ്റേൺ പ്രവിശ്യയില്‍ 6,100, മദീനയില്‍ 1,700, അല്‍ഖസീമില്‍ 1,200 എന്നിങ്ങനെയാണ് പുതുതായി സിആർ ലഭിച്ച ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണം.