റിയാദ്. സൗദിയില്‍ കാര്‍ഷികോല്‍പാദനത്തിൽ എട്ടു വർഷത്തിനിടെ 120 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കൃഷി മന്ത്രാലയം. രാജ്യത്ത് നടപ്പിലാക്കിയ പുതിയ ദേശീയ കാർഷിക നയമാണ് ഈ വളർച്ചയ്ക്കു പിന്നിലെ ചാലകശക്തി. 2016ല്‍ കാര്‍ഷികോല്‍പാദനം 52 ലക്ഷം ടണ്‍ ആയിരുന്നു. 2024ൽ ഇത് 1.2 കോടി ടൺ ആയി. ദേശീയ കാർഷിക തന്ത്രത്തിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ സംരംഭങ്ങളും പദ്ധതികളും രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോല്‍പാദനത്തില്‍ (ജിഡിപി) കാര്‍ഷിക മേഖലയുടെ സംഭാവന 108 ബില്യണ്‍ റിയാലായി ഉയര്‍ത്താന്‍ സഹായിച്ചതായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കാര്‍ഷികകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. സുലൈമാന്‍ അല്‍ഖതീബ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എങ്കിലും, ആഭ്യന്തര ആവശ്യത്തിന്റെ 35 കാര്‍ഷികോല്‍പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ ഉല്‍പാദിപ്പിക്കുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട, കോഴി, ഇറച്ചി, എന്നിവ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ മൊത്തം കാര്‍ഷികോല്‍പാദനത്തിന്റെ 19 ശതമാനവും അല്‍ഹസയുടെ സംഭാവനയാണ്. ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്കായി 12.4 കോടി റിയാലിന്റെ ധനസഹായം അല്‍ഹസക്ക് ലഭിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പാദനം നടക്കുന്ന സ്ഥലങ്ങളിൽ തന്നെ കർഷകരെ സ്ഥിരം താമസിപ്പിക്കുന്നതിനും ഗ്രാമവികസന പദ്ധതി പ്രോത്സാഹനം നൽകുന്നു.
സൗദിയില്‍ ഗ്രാമവികസന പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം 78,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് ആകെ 240 കോടി റിയാലിന്റെ നേരിട്ടുള്ള ധനസഹായങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, കര്‍ഷകരെ ബോധവല്‍ക്കരിക്കാനായി മാതൃകാ ഫാമുകള്‍ സ്ഥാപിക്കാനും, നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പരമ്പരാഗത ഫാമുകള്‍ നവീകരിക്കാനും ധനസഹായം നല്‍കുന്നുണ്ട്. കൃഷി മാർഗനിർദേശം നൽകുന്നതിന് അഗ്രിക്കള്‍ച്ചറല്‍ ഗൈഡന്‍സ് പ്ലാറ്റ്ഫോം സജീവമാണെന്നും ഡോ. സുലൈമാന്‍ അല്‍ഖതീബ് പറഞ്ഞു.
കാര്‍ഷിക ജലസേചന ആവശ്യങ്ങൾക്കായി അൽഹസയിൽ വൈകാതെ കൂടുതൽ അളവിൽ ശുദ്ധീകരിച്ച മലിനജലം എത്തിക്കുമെന്നും ഇത് അല്‍ഹസ മരുപ്പച്ചക്ക് സമാന്തരമായി മറ്റൊരു മരുപ്പച്ച സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അല്‍ഹസ ചേംബർ കാര്‍ഷിക വികസന സമിതി മുന്‍ അധ്യക്ഷൻ എന്‍ജിനീയര്‍ സാദിഖ് അല്‍റമദാന്‍ പറഞ്ഞു. നിലവില്‍ അഞ്ചു ലക്ഷം ക്യുബിക് മീറ്റര്‍ ശുദ്ധീകരിച്ച മലിനജലമാണ് കാര്‍ഷിക ജലസേചന ആവശ്യങ്ങൾക്കായി അല്‍ഹസയില്‍ എത്തുന്നത്.
അല്‍ഹസയില്‍ 200 കോടി റിയാലിന്റെ കാര്‍ഷിക നിക്ഷേപാവസരങ്ങളുണ്ട്. കൂടുതൽ ജലം എത്തിച്ച് സമാന്തര കാര്‍ഷിക മരുപ്പച്ച സൃഷ്ടിക്കുന്നതോടെ നൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍ അവലംബിക്കുന്ന എല്ലാ നിക്ഷേപകര്‍ക്കും ഈ രംഗത്ത് വലിയ അവസരങ്ങളാണ് തുറക്കുന്നത്. ഉയര്‍ന്ന സാമ്പത്തിക നേട്ടത്തിന് കര്‍ഷകര്‍ ആധുനികവും മികച്ചതുമായ കാര്‍ഷിക സാങ്കേതികവിദ്യകള്‍ പ്രയോഗിക്കേണ്ടത് അനിവാര്യമാണെന്നും എന്‍ജിനീയര്‍ സാദിഖ് അല്‍റമദാന്‍ പറഞ്ഞു.