Site icon saudibusinesstimes.com

തന്ത്രങ്ങള്‍ ഫലം കാണുന്നു; 600 വിദേശ കമ്പനികള്‍ മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റി

Riyadh city

റിയാദ്. വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദി അറേബ്യയിലെത്തിക്കാന്‍ 2021 മുതല്‍ നിക്ഷേപ മന്ത്രാലയവും റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയും നടത്തി വരുന്ന ശ്രമങ്ങള്‍ വലി ഫലം കാണുന്നതായി കണക്കുകള്‍. ഇതിനകം 600ഓളം വിദേശ കമ്പനികളാണ് തങ്ങളുടെ മേഖലാ ആസ്ഥാനങ്ങളുടെ പ്രവര്‍ത്തനം സൗദിയിലേക്കു മാറ്റിയത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലൂടെ സൗദിയെ ആഗോള ബിസിനസ് ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഒട്ടേറെ ഇളവുകളും സൗജന്യങ്ങളുമാണ് നല്‍കി വരുന്നത്.

സൗദിയിലേക്ക് മേഖലാ ആസ്ഥാനം കൊണ്ടു വരുന്ന വിദേശ കമ്പനികള്‍ക്ക് 30 വര്‍ഷത്തേക്ക് കോര്‍പറേറ്റ് ആദായ നികുതി ഉള്‍പ്പെടെയുള്ള നികുതികള്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. സൗദിയില്‍ എവിടേയും പ്രവര്‍ത്തിക്കാനുള്ള നടപടികളും ലഘൂകരിച്ചതടക്കം സമഗ്രമായ സഹായ സേവനങ്ങളും നല്‍കുന്നുണ്ട്. അത്യാധുനിക സാങ്കേതികവിദ്യാ രംഗത്തെ സൗദിയുടെ കരുത്തും കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ കമ്പനികളിലെ വിദേശികളായ ജീവനക്കാര്‍ക്കും സൗകര്യങ്ങളൊരുക്കുന്നുണ്ട്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലേക്ക് വേഗത്തിലെത്താവുന്ന തരത്തിലുള്ള ഭൂമിശാസ്ത്രപരമായ സൗദിയുടെ കിടപ്പ് ആഗോള ലോജിസ്റ്റിക് ഹബ് ആയി മാറാനുള്ള വലിയ സാധ്യത രാജ്യത്തിനു തുറന്നു നല്‍കുന്നുണ്ട്. സൗദിയുടെ യുവജനങ്ങളും നൈപുണ്യമുള്ള ജീവനക്കാരുടെ ലഭ്യതയും ആകര്‍ഷക ഘടകങ്ങളാണ്. രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയും ബിസിനസ് സൗഹൃദ അന്തരീക്ഷവും അന്താരാഷ്ട്ര കമ്പനികളെ സംബന്ധിച്ച് പ്രധാന ഘടങ്ങളാണ്. തലസ്ഥാനമായ റിയാദിനെ ലോകത്തെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കുക, ജീവിത നിലവാരം ഉയര്‍ത്തുക, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കുക എന്നീ വിശാല ലക്ഷ്യങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.

Exit mobile version