ജിദ്ദ. സൗദി അറേബ്യയിൽ തൊഴിലെടുക്കുന്ന വനിതകളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകളാണ് തൊഴില്‍ വിപണിയിലെത്തിയത്. 2020 മുതല്‍ 2024 വരെയുള്ള കാലയളവിൽ 4,38,000 ലേറെ സൗദി വനിതകളാണ് തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത്. പ്രതിദിനം ശരാശരി 300 സൗദി വനിതകള്‍ വരുമിത്. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.4 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം രണ്ടാം പാദാവസാനത്തോടെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത സൗദി വനിതാ ജീവനക്കാരുടെ എണ്ണം 10,90,000 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി, ഗോസി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 രണ്ടാം പാദത്തില്‍ വനിതാ ജീവനക്കാര്‍ 6,52,000 ഓളം ആയിരുന്നു.
നാലു വര്‍ഷത്തിനിടെ തൊഴില്‍ വിപണിയില്‍ പ്രവേശിച്ച വനിതകളില്‍ 78 ശതമാനവും സ്വദേശികളാണെന്ന സവിശേഷതയുമുണ്ട്. ഇക്കാലയളവില്‍ 208 സൗദി വനിതകള്‍ സ്വകാര്യ മേഖലയിലെ ജോലികള്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. മരണപ്പെട്ട 722 സൗദി വനിതകളെ ഗോസി രേഖകളില്‍ നിന്ന് നീക്കം ചെയ്തു.
ഏറ്റവും കൂടുതൽ സൗദി ജീവനക്കാരികൾ റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 5,28,000 സൗദി വനിതാ ജീവനക്കാരുണ്ട്. 48 ശതമാനം വരുമിത്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 2,22,000 സൗദി വനിതകള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. വനിതാ ജീവനക്കാരില്‍ 20 ശതമാനം മക്ക പ്രവിശ്യയിലാണ്. മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 1,89,000 സൗദി വനതി ജീവനക്കാരുണ്ട്. 17 ശതമാനമാണിത്. മദീന, അസീര്‍, അല്‍ഖസീം, ജിസാന്‍, തബൂക്ക്, ഹായില്‍, നജ്‌റാന്‍, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ബാഹ എന്നീ പ്രവിശ്യകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നാലു വര്‍ഷത്തിനിടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് നാലു പ്രവിശ്യകളിലാണ്. അല്‍ജൗഫിലാണ് മുന്നിൽ. ഇവിടെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 145 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്വദേശി വനിതകള്‍ക്ക് 3,623 തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിക്കപ്പെട്ടു. അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ 110 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അസീറില്‍ 15,477 ഉം അല്‍ബാഹയില്‍ 1,980 ഉം പുതിയ തൊഴിലവസരങ്ങളാണ് നാലു വര്‍ഷത്തിനിടെ വനിതകള്‍ക്ക് ലഭിച്ചത്. മക്കാ പ്രവിശ്യയിലും നാലു വര്‍ഷത്തിനിടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി.
സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമീപ കാലത്ത് നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പല മേഖലകള്‍ക്കും ബാധകമായ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്തുകയും സൗദി ജീവനക്കാര്‍ എന്നോണം പരിഗണിക്കാനുള്ള മിനിമം വേതനം 3,000 റിയാലില്‍ നിന്ന് 4,000 റിയാലായി ഉയര്‍ത്തുകയും സൗദി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.