റിയാദ്. വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പ്പാദനം 5.48 ലക്ഷം ബാരൽ വീതം വര്‍ധിപ്പിക്കാൻ എട്ട് ഒപെക് പ്ലസ് (OPEC+) രാജ്യങ്ങള്‍ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഉല്‍പാദനം വര്‍ധിപ്പിക്കുക. വിപണി സ്ഥിരത നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണീ തീരുമാനം.
ലോകത്ത് എണ്ണയുടെ പകുതിയോളം ഉല്‍പാദിപ്പിക്കുന്ന ഈ രാജ്യങ്ങള്‍ ആഗോള എണ്ണ വിപണിയെ പിന്തുണക്കാനായി 2022 മുതല്‍ ഉല്‍പാദനം കുറച്ചിരുന്നു. അനുകൂല സാഹചര്യങ്ങള്‍, ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍, എണ്ണ വിതരണത്തെ ബാധിച്ചു തുടങ്ങിയ യുദ്ധങ്ങള്‍ എന്നിവ ഒപെക് പ്ലസിനെ അതിന്റെ തന്ത്രം ക്രമീകരിക്കാനും ഉല്‍പാദനം ഉയര്‍ത്താനും പ്രേരിപ്പിച്ചു. സെപ്റ്റംബറിലെ ഉല്‍പാദന നിലവാരം നിര്‍ണയിക്കാന്‍ എട്ട് രാജ്യങ്ങളും 2025 ഓഗസ്റ്റ് മൂന്നിന് യോഗം ചേരും.
പുതിയ തീരുമാനത്തോടെ ഓഗസ്റ്റില്‍ സൗദി അറേബ്യയുടെ പ്രതിദിന ഉൽപ്പാദനം 97,56,000 ബാരലും, അള്‍ജീരിയയുടെ പ്രതിദിന ഉല്‍പാദനം 9,48,000 ബാരലും, ഇറാഖിന്റേത് 41,71,000 ബാരലും, കുവൈത്ത് 25,16,000 ബാരലും, യു.എ.ഇ 32,72,000 ബാരലും, കസാക്കിസ്ഥാൻ 15,32,000 ബാരലും, ഒമാൻ 7,92,000 ബാരലും, റഷ്യ 93,44,000 ബാരലായും ഉയരും.