
കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ബജറ്റ് പാസാക്കി. ബജറ്റില്‍ പ്രതീക്ഷിക്കുന്ന കമ്മി 630.6 കോടി കുവൈത്തി ദീനാര്‍ ആണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 560 കോടി ദീനാറാണ്. ഇതിനേക്കാൾ കൂടുതലാണ് പുതിയ ബജറ്റിലേത്. മന്ത്രിസഭയുടെ അസാധാരണ യോഗം ചേര്‍ന്നാണ് പുതിയ ബജറ്റ് അംഗീകരിച്ചത്. പുതിയ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരുമാനം 1,820 കോടി ദീനാര്‍ ആണ്. മാർച്ച് 31ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കണക്കായി പൊതുവരുമാനം 1,890 കോടി കുവൈത്തി ദീനാറായിരുന്നു. 2025-26 വർഷത്തിൽ ബജറ്റില്‍ കണക്കാക്കുന്ന ചെലവ് 2,450 കോടി ദീനാറാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കണക്കാക്കിയ ചെലവിനെക്കാള്‍ അല്‍പം കുറവാണിത്.
എണ്ണ വരുമാനം 1,530 ദീനാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നൂറ അല്‍ഫസ്സാം പറഞ്ഞു. നടപ്പു സാമ്പത്തിക എണ്ണ വരുമാനത്തെക്കാള്‍ 5.7 ശതമാനം കുറവാണ്. എണ്ണയിതര വരുമാനം 290 കോടി കുവൈത്തി ദീനാറാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നടപ്പു വർഷത്തേക്കാൾ ഒമ്പതു ശതമാനം കൂടുതലാണിത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ബാരലിന് ശരാശരി 68 ഡോളര്‍ നിരക്കിലാണ് എണ്ണ വരുമാനം കണക്കാക്കിയത്. പൊതുധനവിനിയോഗത്തിന്റെ 79.5 ശതമാനവും വേതന, സബ്സിഡി ഇനത്തിലാണ്. മൂലധന ചെലവ് പൊതുധനവിനിയോഗത്തിന്റെ 9.1 ശതമാനം മാത്രമാണ്. കമ്മിയും മിച്ചവുമില്ലാതെ ബജറ്റ് സന്തുലിതമാക്കാന്‍ ആവശ്യമായ എണ്ണ വില ബാരലിന് 90.5 ഡോളറാണെന്നും ധനമന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം വലിയ ബജറ്റ് കമ്മിയാണ് പ്രവചിച്ചിരുന്നതെങ്കിലും ആദ്യ പകുതിയില്‍ കുവൈത്ത് 15 കോടി ദീനാര്‍ ബജറ്റ് മിച്ചം രേഖപ്പെടുത്തിയതായി ധനമന്ത്രാലയം നവംബറില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വരുമാന വളര്‍ച്ചയും ചെലവിലെ കുറവുമാണ് മിച്ചം നേടാൻ സഹായിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 650 കോടി കുവൈത്തി ദീനാര്‍ മിച്ചം രേഖപ്പെടുത്തിയത് മാറ്റി നിർത്തിയാൽ കഴിഞ്ഞ ദശകത്തില്‍ എല്ലാ വര്‍ഷങ്ങളിലും കുവൈത്ത് ബജറ്റ് കമ്മി നേരിട്ടു. രാജ്യത്തിന്റെ പൊതുവരുമാനത്തിന്റെ 90 ശതമാനത്തിലേറെയും എണ്ണ മേഖലയില്‍ നിന്നാണ്. എണ്ണവരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വരുമാനത്തിലും ചാഞ്ചാട്ടം സംഭവിക്കുന്നു.